ന്യൂഡൽഹി: ഇന്ത്യക്കാരുൾപ്പടെ മരിച്ച മദീന അപകടത്തിൽ ദുരിതാശ്വാസ നടപടികൾക്ക് മേൽനോട്ടം വഹിക്കാൻ ആന്ധ്രാപ്രദേശ് ഗവർണർ എസ്. അബ്ദുൾ നസീറിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം സൗദി അറേബ്യ സന്ദർശിക്കും.
വിദേശകാര്യ മന്ത്രാലയം സെക്രട്ടറി (സിപിവി & ഒഐഎ) അരുൺ കുമാർ ചാറ്റർജിയും അദ്ദേഹത്തോടൊപ്പം ഉണ്ടാകും. സഘം സൗദിയിൽ ബുധനാഴ്ചയെത്തുമെന്ന് വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
"മൃതദേഹങ്ങൾ തിരിച്ചറിയൽ വേഗത്തിലാക്കാൻ റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് സൗദി അറേബ്യയിലേക്കുള്ള യാത്രാ സൗകര്യവും സർക്കാർ ഒരുക്കുന്നുണ്ട്. ഈ ദുരന്തത്തിൽ ദുരിതമനുഭവിക്കുന്ന ഇന്ത്യൻ പൗരന്മാരെ പിന്തുണയ്ക്കുന്നതിന് ഇന്ത്യാ ഗവൺമെന്റ് പൂർണമായും പ്രതിജ്ഞാബദ്ധമാണ്'- വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
മക്കയിൽ നിന്ന് മദീനയിലേക്ക് യാത്ര ചെയ്യുകയായിരുന്ന സംഘം സഞ്ചരിച്ച ബസ് ഓയിൽ ടാങ്കറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത് വാഹനം മിനിറ്റുകൾക്കുള്ളിൽ പൂർണമായി തകർന്നു. 45പേരാണ് അപകടത്തിൽ മരിച്ചത്.